തിരുവനന്തപുരം: തത്വചിന്താപരമായ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട പി. നാരായണക്കുറുപ്പ് ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നുവെന്ന് ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തപസ്യ കലാസാഹിത്യവേദി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച കവി പി. നാരായണക്കുറുപ്പ് അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരത്തിന്റേതല്ലാത്ത ഒന്നിനോടും നാരായണക്കുറുപ്പിന് താത്പര്യമുണ്ടായിരുന്നില്ലെന്നും സ്വന്തം നിലപാടുകൾ തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹം എപ്പോഴും കാണിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരളത്തിലെ ദൃശ്യകലകളെക്കുറിച്ച് അദ്ദേഹത്തിന് അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്നു. കഥകളി, കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങി ക്ലാസിക് കലാരൂപങ്ങളിലെല്ലാം ആഴത്തിലുള്ള അറിവുള്ള ആചാര്യനായിരുന്നു അദ്ദേഹം എന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.
മലയാളത്തിന്റെ അഭിമാനമായ കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. ജ്യേഷ്ഠസഹോദരനെപ്പോലെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തോടൊപ്പം നിരവധി വേദികൾ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം എന്നും ജോർജ് ഓണക്കൂർ അനുസ്മരിച്ചു.
ഡോ. ലക്ഷ്മി ദാസിന്റെ ഗാനാർച്ചനയോടെയായിരുന്നു അനുസ്മരണചടങ്ങിന് തുടക്കമായത്. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, നടൻ കലാധരൻ, ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ, ആർ.എസ്.എസ് പ്രാന്ത സേവാ പ്രമുഖ് വി.വി. ഗിരീഷ്, ഡോ. പൂജപ്പുര കൃഷ്ണൻനായർ, ഡി. നാരായണശർമ്മ, സുചിത് ഭവാനന്ദൻ, കെ.വി. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.