കൊച്ചി: നടി ഹണി റോസിനെതിരേ നടത്തിയ വിവാദ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് വ്യവസായി ബോബി ചെമ്മണൂർ. തന്റെ പരാമർശങ്ങൾ ഹണി റോസിനും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും ആ സാഹചര്യത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുകയാണെന്നും ബോബി ചെമ്മണൂർ പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂർ ക്ഷമാപണം അറിയിച്ചത്. തനിക്കെതിരേ ആരംഭിച്ച നിയമനടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനുഷിക പരിഗണന കാണിക്കണമെന്നും ബോബി ചെമ്മണൂർ അഭ്യർഥിച്ചു. വിവാദങ്ങൾക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമാണ് പെരുമാറാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബോബി ചെമ്മണൂർ കൂട്ടിച്ചേർത്തു. ജ്വല്ലറി ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണൂർ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ വലിയ വിവാദമാണ് ഉയർന്നത്.















