‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം

Published by
ജനം വെബ്‌ഡെസ്ക്

എറണാകുളം: സമയോചിതമായി നൽകിയ പ്രാഥമിക ചികിത്സയിലൂടെ യുവാവിന്റെ ജീവൻ തിരികെ പിടിച്ചു. എറണാകുളം കാലടിയിലാണ്  സംഭവം. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ അഞ്ജലി ബൈജുവും കോതമംഗലം മാർബസേലിയോസ് ഹോസ്പിറ്റലിലെ കോളേജ് ഓഫ് നഴ്സിംഗ് അവസാനവർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജുമാണ് ജീവൻ തിരികെ പിടിച്ച മാലഖമാർ.

പെരുമ്പാവൂർ ടോംസ് പാർക്കിൽ ‘നൈസ് ഓട്ടോസ്’ എന്ന സ്ഥാപനം നടത്തുന്ന പള്ളിക്കവല ഹൈദരാലി ജംഗ്ഷനിലെ ചിരക്കക്കുടി വീട്ടിൽ സി.ഇ. സിനാജാണ് രക്ഷപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിനാജ് സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാലടി പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. ഇതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയായിരുന്നു.

കാറിനുള്ളിൽ സിനാജ് അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനായ രഞ്ജിത്താണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ട്രാഫിക് കുരുക്കിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളിലേക്ക് ഓടിക്കയറി “ആരോഗ്യപ്രവർത്തകർ ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ച രഞ്ജിത്തിന്റെ പരിശ്രമമാണ് സിനാജിന് ജീവൻ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയത്.

അതിനിടെയാണ് സമീപത്ത് കുടുങ്ങിക്കിടന്ന ബസിൽ ഉണ്ടായിരുന്ന  അഞ്ജലി ബൈജുവും ആർദ്ര രാജും സഹായത്തിനായി ഓടിയെത്തിയത്.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഇരുവരും ഉടൻ തന്നെ സി.പി.ആർ. (Cardiopulmonary Resuscitation) നൽകിത്തുടങ്ങി. കൃത്യസമയത്ത് നൽകിയ ജീവൻരക്ഷാ ചികിത്സ ഫലംകണ്ടതോടെ സിനാജിന് ശ്വാസം വീണ്ടുകിട്ടുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കാലടി ഒക്കൽ ആട്ടോക്കാരൻ വീട്ടിൽ ബൈജു പൗലോസിന്റെയും ഷിജിയുടെയും മകളാണ് അഞ്ജലി. കാലടി മറ്റൂർ അറയ്‌ക്കപ്പറമ്പിൽ എ.ആർ. രാജുവിന്റെയും പി.എം. മഞ്ജുളയുടെയും മകളാണ് ആർദ്ര.

 

Share