പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. 55 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വിലയിരുത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്‌ക്ക് വെച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇതിലാണ് മൂല്യനിര്‍ണയത്തിനായി ഉപയോഗിച്ച ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സോഫ്റ്റ്വെയറിലെ ഗുരുതര സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയത്.

സുരക്ഷാ പരിശോധനയോ ഐ.ടി. ഓഡിറ്റോ നടത്താത്ത സോഫ്റ്റ്വെയറിലൂടെയാണ് ഉത്തരക്കടലാസുകള്‍ വിലയിരുത്തിയതെന്നാണ് കണ്ടെത്തല്‍. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിന് സുരക്ഷാ പരിശോധന നിര്‍ബന്ധമാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ പി.എസ്.സി അവഗണിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മുതല്‍ ഉപയോഗിക്കുന്ന ഈ സോഫ്റ്റ്വെയറില്‍ മുമ്പും സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കെ.എ.എസ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയവും ഐ.ടി. ഓഡിറ്റ് നടത്താത്ത ഇതേ സംവിധാനത്തിലൂടെയാണെന്ന കണ്ടെത്തലും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഇതിന് പുറമെ, പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്‌ക്ക് വെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പരീക്ഷയുടെ മൂല്യനിര്‍ണയം വീണ്ടും നടത്താനാണ് തീരുമാനം.

അതേസമയം, പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ഒഴിവുകള്‍ നിര്‍ബന്ധമായും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്ന് ആഴ്ചയ്‌ക്കകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Share