വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

Published by
ജനം വെബ്‌ഡെസ്ക്

ഇസ്ലാമാബാദ്: ലഹോറില്‍ രണ്ട് വിദേശ വനിതകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ മുഹമ്മദ് റാസ ധര്‍ അറസ്റ്റിലായതിന് പിന്നാലെ രാഷ്‌ട്രീയ വിവാദം ശക്തമാകുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ഹാഖ് ധറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

വെനസ്വേലയിലെയും നെതര്‍ലന്‍ഡ്‌സിലെയും സ്വദേശിനികളായ രണ്ട് വനിതകളാണ് ജൂണ്‍ 29-ന് ലഹോറില്‍ കൂട്ടബലാത്സംഗത്തിനിരയായത്. കേസില്‍ മുഹമ്മദ് റാസ ധര്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഒളിവിലാണെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായ പ്രതികളെ ലഹോര്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ വച്ചാണ് മുഹമ്മദ് റാസ ധര്‍ ഈ വനിതകളെ പരിചയപ്പെട്ടത്. ക്രിപ്‌റ്റോകറന്‍സി സംരംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പരിചയം. തുടര്‍ന്ന് പാകിസ്താനിലേക്ക് ഇവരുടെ യാത്രയ്‌ക്കായി ബിസിനസ് വിസ ഒരുക്കിയതും റാസയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവം പുറത്തുവന്നതോടെ ഇസ്ഹാഖ് ധറിനെതിരെ കടുത്ത രാഷ്‌ട്രീയ വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടുണ്ട്.

പാകിസ്താനിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് ഇസ്ഹാഖ് ധര്‍. ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ പാകിസ്താനെ പ്രതിനിധീകരിച്ച സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. അടുത്തിടെ കൊല്ലപ്പെട്ട ഇറാന്‍ നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്‌കാരച്ചടങ്ങിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനുമൊപ്പം ഇസ്ഹാഖ് ധര്‍ പങ്കെടുത്തിരുന്നു.

Share