കൊല്ലം: കൊല്ലത്ത് യു.ഡി.എഫിനുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സി.പി.എം. യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയിൽ നിന്നുള്ള നേതാക്കൾ ആർ.എസ്.പി.യിൽ ചേർന്നതിനെ തുടർന്നാണ് യു.ഡി.എഫിനകത്ത് അഭിപ്രായഭിന്നത ശക്തമായത്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി സനോഫർ പോളയത്തോട്, കൊട്ടിയം മേഖലാ വൈസ് പ്രസിഡന്റ് ഷഹാൻ ഉമയനല്ലൂർ, ഇരവിപുരം മേഖലാ കമ്മിറ്റിയംഗം ജിത്തു താന്നി, കൊല്ലം പോർട്ട് മേഖലാ കമ്മിറ്റി അംഗം സന്ദീപ്, ചിന്നു എന്നിവരടക്കം ഏകദേശം 30 പേർ ആർ.എസ്.പി.യിൽ ചേർന്നിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവേശന ചടങ്ങ്.
ഈ സംഭവമാണ് ഇപ്പോൾ കൊല്ലം യു.ഡി.എഫിനകത്ത് വലിയ രാഷ്‌ട്രീയ ചർച്ചയായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ ഉൾപ്പെട്ട ചിലരെയാണ് ആർ.എസ്.പി.യിൽ ഉൾപ്പെടുത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. ഇരവിപുരം എം.എൽ.എ വിഷ്ണു മോഹന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
ഇതോടെ ആർ.എസ്.പി.യുടെ നിലപാടിനെതിരെ യു.ഡി.എഫ് ഘടകകക്ഷികളിൽ തന്നെ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. ക്രിമിനൽ കേസുകളുമായി ബന്ധമുള്ളവരെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായി യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. വിഷയത്തെക്കുറിച്ച് ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ. വേണുഗോപാലിന്റെയും യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി. രാജന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ അറിയിച്ചു.
അതേസമയം, ആർ.എസ്.പി. നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം കടുത്ത നിലപാട് സ്വീകരിച്ചു. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ യു.ഡി.എഫ്. പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് യോഗത്തിൽ തീരുമാനമായി. ആർ.എസ്.പി.യുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം, പാർട്ടി നേതാക്കളുടെയും എം.എൽ.എമാരുടെയും പങ്കിനെതിരെയും വിമർശനം ഉയർത്തി.
യോഗത്തിൽ ആർ.എസ്.പി.യുടെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടൊപ്പം, ആർ.വൈ.എഫുമായി സഹകരണം ഒഴിവാക്കണമെന്ന അഭിപ്രായവും ഉയർന്നതായാണ് വിവരം. ഇതോടെ കൊല്ലം ജില്ലയിൽ യു.ഡി.എഫ്. അകത്തുള്ള രാഷ്‌ട്രീയ ബന്ധങ്ങളിൽ കൂടുതൽ സംഘർഷ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.