ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഊരാളുങ്കല്‍ സര്‍വീസ് സഹകരണ സൊസൈറ്റിക്ക് ടെണ്ടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രത്യേക അനുമതി വീണ്ടും നീട്ടി നല്‍കി സര്‍ക്കാര്‍. ഊരാളുങ്കലിന്റേതടക്കം 46 സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കാണ് ധനവകുപ്പ് പുതിയ ഉത്തരവിലൂടെ ഈ മാസം അവസാനം വരെ അനുമതി ദീര്‍ഘിപ്പിച്ചത്. കഴിഞ്ഞ മേയ് 31-നാണ് ഈ ഏജന്‍സികള്‍ക്കുള്ള മുന്‍ അനുമതിയുടെ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് പുതിയ ഉത്തരവിറക്കി അനുമതി നീട്ടുകയായിരുന്നു.

അതേസമയം, പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ ഉന്നയിച്ച കടുത്ത അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്നും, അതിന്റെ കേന്ദ്രബിന്ദു ഊരാളുങ്കലാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു.

ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ഊരാളുങ്കലിന് നല്‍കിയെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്ലാ ഇടപാടുകളും അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്ന് കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഭരണത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് മാറിയെന്നാണ് വിമര്‍ശനം. ഊരാളുങ്കല്‍ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണെന്നും, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഏജന്‍സിയാണെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ടെണ്ടറില്ലാ കരാറിനുള്ള അനുമതി വീണ്ടും ദീര്‍ഘിപ്പിച്ചത്.

Share