ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

Published by
ജനം വെബ്‌ഡെസ്ക്

അക്രാ: ഫിഫ ലോകകപ്പില്‍ ഘാനയുടെ കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചതിന് പിന്നാലെ മുഖ്യപരിശീലകന്‍ കാര്‍ലോസ് ക്വെയ്റോസ് സ്ഥാനം രാജിവെച്ചു. വെറും മൂന്ന് മാസം മുമ്പ് ചുമതലയേറ്റ 73-കാരന്‍ ലോകകപ്പ് ദൗത്യത്തിന് പിന്നാലെയാണ് പടിയിറങ്ങിയത്. ഏപ്രിലിലാണ് ക്വെയ്റോസ് ഘാനയുടെ പരിശീലക സ്ഥാനമേറ്റെടുത്തത്. ഗ്രൂപ്പ് എല്‍-ല്‍ മൂന്നാം സ്ഥാനക്കാരായാണ് ഘാന നോക്കൗട്ട് ഘട്ടത്തിലെത്തിയത്.

പനാമയെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെ സമനിലയില്‍ തളയ്‌ക്കുകയും ചെയ്ത ഘാന, ക്രൊയേഷ്യയോട് തോറ്റിരുന്നു. തുടര്‍ന്ന് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയോട് 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിച്ച ക്വെയ്റോസ്, ഘാനയ്‌ക്കൊപ്പമുള്ള ഹ്രസ്വകാല യാത്രയെ അഭിമാനകരമെന്ന് വിശേഷിപ്പിച്ചു.

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ ‘ബ്ലാക്ക് സ്റ്റാര്‍സ്’ ടീമിന് വീണ്ടും ബഹുമാനവും വിശ്വാസ്യതയും നേടിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘ഘാനയുടെ ഭാവി മൈതാനത്ത് മാത്രമല്ല നിര്‍മിക്കപ്പെടേണ്ടത്. രാജ്യത്തിന്റെ മികച്ച ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്താനും സംരക്ഷിക്കാനും അനുയോജ്യമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയാണ് യഥാര്‍ഥ വിജയം ആരംഭിക്കുന്നത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രം നേടിയ ഘാന മൂന്ന് ഗോള്‍ വഴങ്ങിയിരുന്നു. ടീമിന്റെ കളിശൈലിയെ വിമര്‍ശനം നേരിട്ടെങ്കിലും താരങ്ങളുടെയും പരിശീലക സംഘത്തിന്റെയും ആത്മസമര്‍പ്പണത്തെയും പോരാട്ടവീര്യത്തെയും ക്വെയ്റോസ് അഭിനന്ദിച്ചു. ഇതോടെ തുടര്‍ച്ചയായി അഞ്ചാം ലോകകപ്പില്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചെന്ന നേട്ടവും ക്വെയ്റോസിന്റെ പേരിലായി. മുമ്പ് ഇറാന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത് എന്നീ ടീമുകളെയും അദ്ദേഹം ലോകകപ്പില്‍ പരിശീലിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന 2027 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരങ്ങളിലാകും ഘാനയുടെ അടുത്ത അന്താരാഷ്‌ട്ര മത്സരം. ഗ്രൂപ്പ് സിയില്‍ ഐവറി കോസ്റ്റ്, ഗാംബിയ, സൊമാലിയ എന്നിവര്‍ക്കൊപ്പമാണ് ഘാനയുടെ സ്ഥാനം. 2025 പതിപ്പിന് യോഗ്യത നേടാനാകാതിരുന്നതിന് പിന്നാലെ ഇത്തവണ ഫൈനല്‍ റൗണ്ടിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാക്ക് സ്റ്റാര്‍സ് ഇറങ്ങുന്നത്.

Share