നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമായി മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വമെന്ന് മേയർ വി.വി. രാജേഷ്. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷമീർ സിപിഎം പ്രവർത്തകനാണെന്നും നഗരത്തെ മനഃപൂർവം മലിനമാക്കി ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. ഷമീറിന് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഷമീറിനൊപ്പം സിപിഎമ്മിന്റെ ചാല ഏരിയ സെക്രട്ടറി സുന്ദർ നിൽക്കുന്ന ചിത്രവും മേയർ പുറത്തുവിട്ടു.

സംഭവത്തിൽ പിടിയിലായ ഷമീർ അനധികൃതമായി മാലിന്യം ശേഖരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ജലാശയങ്ങളിലുമായി തള്ളിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് അന്വേഷണം ശക്തമായതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാലിന്യം തള്ളുന്ന സംഭവം കണ്ടെത്തി തടയാൻ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം വാഹനം ഇടിപ്പിച്ച സംഭവവും ഇതേ ശൃംഖലയുടെ ഭാഗമാണ്. ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലായിരുന്നു ആക്രമണമെന്നതിനാൽ സംഭവവും ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനം സിപിഎം ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയാണെന്നും അതിൽ നിരവധി പോരായ്മകളുണ്ടെന്നും മേയർ പറഞ്ഞു. അതിനാൽ മാലിന്യ സംസ്കരണത്തിന് സമഗ്രമായ പുതിയ പദ്ധതി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ആറുമാസം പിന്നിട്ടിട്ടും നഗരസഭാ ഭരണത്തിനെതിരെ കാര്യമായ ആരോപണങ്ങൾ ഉയർത്താൻ കഴിയാതിരുന്നതിനാലാണ് സിപിഎം നേരിട്ട് മാലിന്യം തള്ളുന്ന രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും മേയർ വിമർശിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നഗരത്തെ തകർക്കാനുള്ള രാഷ്‌ട്രീയമാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇത്തരം നടപടികൾ ജനങ്ങൾ തിരിച്ചറിയുമെന്നും മേയർ പറഞ്ഞു. മുൻ മന്ത്രിക്ക് അടക്കം ഇതിൽ പങ്കുണ്ട്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Share