ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

Published by
ജനം വെബ്‌ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കായിക സഹകരണം പുതിയ ഉയരങ്ങളിലേക്ക്. പരിശീലനം, സ്‌പോര്‍ട്‌സ് സയന്‍സ്, സാങ്കേതികവിദ്യ, കായിക വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്ന ‘ഇന്ത്യ-ഓസ്‌ട്രേലിയ സ്‌പോര്‍ട്‌സ് കൊളാബറേഷന്‍ റോഡ്മാപ്പ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംയുക്തമായി പുറത്തിറക്കി.

ഈ സഹകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം, വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിന്റെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ (ചെപ്പോക്ക്) നടക്കുമെന്നതാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു വിദേശ ആഭ്യന്തര ടി20 ലീഗിന്റെ ഔദ്യോഗിക മത്സരം അരങ്ങേറുന്നതും ഇതോടെയാണ്. ഉദ്ഘാടന പോരാട്ടത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സും നിലവിലെ ചാമ്പ്യന്‍മാരായ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും ഏറ്റുമുട്ടും.

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി രൂപം നല്‍കിയ റോഡ്മാപ്പ്, കായിക പരിശീലനം, ശേഷി വികസനം, സ്‌പോര്‍ട്‌സ് സയന്‍സ്, ഗവേഷണം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് മുന്നേറാന്‍ വഴിയൊരുക്കും. യുവതാരങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലും സംഘടിപ്പിക്കും.

കായികം രാജ്യങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്ന ശക്തമായ മാധ്യമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയും 2032-ലെ ബ്രിസ്‌ബേന്‍ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയയും ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍, ഈ ദശകം ഇരുരാജ്യങ്ങളുടെയും കായിക സഹകരണത്തിന് നിര്‍ണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കിടുന്ന ഏറ്റവും വലിയ പൊതുവികാരങ്ങളിലൊന്നാണ് കായികമെന്നും, പുതിയ റോഡ്മാപ്പ് പരിശീലനം, സാങ്കേതികവിദ്യ, ഗവേഷണം, കായിക വികസനം എന്നീ മേഖലകളില്‍ പ്രായോഗിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ഇത് വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയ്‌ക്കും പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ടോറിയ പ്രീമിയര്‍ ജസിന്ത അല്ലന്‍, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ, മുന്‍ വനിതാ നായിക ലിസ സ്തലേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കബഡി, ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവയിലെ യുവതാരങ്ങളുടെ പ്രകടനങ്ങളും നേതാക്കള്‍ നേരില്‍ കണ്ടു. ക്രിക്കറ്റിലൂടെ ഇതിനകം ശക്തമായ ബന്ധമുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും ഇനി മറ്റ് കായിക ഇനങ്ങളിലേക്കും സഹകരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ പ്രഖ്യാപനമായാണ് പുതിയ സ്‌പോര്‍ട്‌സ് റോഡ്മാപ്പിനെ വിലയിരുത്തുന്നത്.

Share