തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മേൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷനെതിരെ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് ശ്രീശാന്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു. തുടർന്ന്, കെസിഎയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പൂർണ ഖേദം രേഖപ്പെടുത്തി താരം നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചു.
ഇന്ന് ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ വിശദമായി പരിഗണിച്ചു. ശ്രീശാന്ത് തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് ഐകകണ്ഠ്യേന പിൻവലിക്കാൻ യോഗം തീരുമാനിച്ചതായി അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. സംഘടനയുടെ അന്തസ്സിനും അച്ചടക്കത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
വിലക്ക് നീങ്ങിയതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ശ്രീശാന്തിന് വീണ്ടും സജീവമാകാൻ വഴിയൊരുങ്ങി. ‘ഏരീസ് കൊല്ലം സെയിലേഴ്‌സ്’ ടീമിന്റെ സഹഉടമയായി തുടരുന്നതിനും ഇനി തടസമുണ്ടാകില്ല.
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിനെ ചൊല്ലിയ വിവാദങ്ങൾക്കിടെയായിരുന്നു കെസിഎക്കെതിരെ ശ്രീശാന്തിന്റെ രൂക്ഷ വിമർശനം. ഇതാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. മാപ്പപേക്ഷ അംഗീകരിക്കപ്പെട്ടതോടെ നീണ്ട വിവാദങ്ങൾക്ക് താത്കാലിക വിരാമമായി.















