തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് ലഭിച്ചേ തീരൂവെന്നും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടതാണെന്നും എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്ക്കുന്ന രീതി ഇനി മാറേണ്ട സമയമായെന്നും ബിനോയ് വിശ്വം പറഞ്ഞു. കീഴ്വഴക്കത്തിന്റെ പേരിൽ ഇക്കാര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. ആവശ്യമെങ്കിൽ കീഴ്വഴക്കങ്ങൾ പോലും മാറ്റേണ്ടിവരും. കീഴ്വഴക്കത്തേക്കാൾ വലുത് എൽഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദം പോലും ആവശ്യപ്പെടാത്ത പാർട്ടിയാണ് സിപിഐയെന്നും അങ്ങനെയുള്ള പാർട്ടിക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനവും നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും യുക്തമായ രീതിയിൽ പങ്കുവയ്‌ക്കണമെന്നാണ് സിപിഐയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ വിഷയം ആദ്യം പരസ്യമായി ഉന്നയിച്ചതല്ലെന്നും സിപിഎമ്മുമായി നടന്ന ഔദ്യോഗിക ചർച്ചകളിലാണ് മാന്യമായ രീതിയിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സിപിഐ നൽകിയ കത്തുകളും സിപിഎമ്മിന്റെ മറുപടികളും കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐയുടെ ആവശ്യം മുന്നണിക്കുള്ളിൽ പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.