തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് തന്നെ ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കത്തിന്റെ പേരിൽ ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, മുന്നണി സംവിധാനത്തിൽ സ്ഥാനങ്ങൾ പരസ്പരം പങ്കുവെക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കലും പരസ്പര ബഹുമാനവും നിർണായകമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയ്‌ക്ക് തർക്കമോ സംശയമോ ഇല്ലെന്നും, അത് മുന്നണിയെ ദുർബലമാക്കാനല്ല, മറിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലാ കീഴ്വഴക്കങ്ങളും ആവശ്യമെങ്കിൽ മാറേണ്ടിവരും. കീഴ്വഴക്കത്തേക്കാൾ വലുത് രാഷ്‌ട്രീയവും എൽഡിഎഫിന്റെ ഐക്യവുമാണ്,” എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
അതേസമയം, ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സിപിഐയും സിപിഎമ്മും തമ്മിലുള്ള നിർണായക ചർച്ച ചൊവ്വാഴ്ച നടക്കും. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ. സ്മാരകത്തിൽ വെച്ചാണ് കൂടിക്കാഴ്ച.
ഉപനേതൃസ്ഥാന വിഷയത്തിൽ സമവായത്തിലെത്താൻ സിപിഐ നേതൃത്വവുമായി നേരിട്ട് ചർച്ച നടത്താനാണ് സിപിഎമ്മിന്റെ നീക്കം. എൽഡിഎഫിനുള്ളിലെ ഈ ചർച്ചയുടെ ഫലം പ്രതിപക്ഷത്തിന്റെ ഭാവി രാഷ്‌ട്രീയ നീക്കങ്ങളിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.