ന്യൂഡൽഹി: എൻഎസ്എസ് ആസ്ഥാനമായ പെരുന്നയെ ചൊല്ലിയ വിവാദങ്ങൾക്കിടെ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശ്യങ്ങളുമായി ആ സ്ഥാപനത്തെ തകർക്കാൻ ആരും ഇറങ്ങേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമുക്ക് അതിൽ ദുഃഖമുണ്ടോ? നമുക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തണം. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടണം,” എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മന്നത്തിന്റെ പേരിൽ സ്ഥാപിതമായ മഹത്തായ സ്ഥാപനമാണ് പെരുന്നയെന്നും, അത് മന്നത്തിന്റെ ആശയങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ കാലം തന്നെ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയെന്നും, ഡൽഹിയിലെ എൻഎസ്എസ് പ്രവർത്തനം മികച്ച മാതൃകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കാത്ത സംഭവത്തെ പരാമർശിച്ച് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനും പരോക്ഷ വിമർശനം ഉന്നയിച്ചു. “ആര് വരണം, ആര് വരരുത് എന്ന് ഒരാൾ മാത്രം തീരുമാനിക്കുന്ന സമീപനം ശരിയല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മന്നം സമാധിയിൽ പുഷ്പാർച്ചന നിഷേധിക്കപ്പെട്ടെന്ന പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെയാണ് ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം സ്ഥാപിക്കപ്പെട്ടതും, അതിന്റെ ഉദ്ഘാടന വേദിയിൽ വീണ്ടും വിഷയത്തിന് രാഷ്‌ട്രീയ-സാമൂഹിക പ്രാധാന്യം ലഭിച്ചതും.















