ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സവാരിയ ബസന്തിന്റെ മരണത്തിൽ നിർണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ, കേരള ഡിജിപിയോട് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

സവാരിയയ്‌ക്ക് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന ക്രൂരമായ ആക്രമണത്തിലും നിർബന്ധിത മതപരിവർത്തന ശ്രമത്തിലും കമ്മിഷൻ ഗുരുതര ആശങ്ക രേഖപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

ഇതിനുപുറമെ, വിദേശകാര്യ മന്ത്രാലയത്തോടും താഷ്കന്റിലെ ഇന്ത്യൻ എംബസിയോടും ഏകോപനം ഉറപ്പാക്കി അന്വേഷണം ശക്തമാക്കാൻ ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും നിയമനടപടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

കേസിലെ പ്രതികളെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിക്കണമെന്നും, സവാരിയയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നും ഡിജിപിക്ക് അയച്ച കത്തിൽ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തെയും രാജ്യത്തെയും നടുക്കിയ സവാരിയയുടെ മരണത്തിൽ ദേശീയ തലത്തിൽ ഇടപെടൽ ശക്തമായതോടെ, കേസിന്റെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമുള്ള സമ്മർദ്ദം വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.

Share