‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

'ഹിന്ദു ഭീകരവാദ' നരേറ്റീവ് സൃഷ്ടിക്കാൻ യുപിഎ സർക്കാരിൽ നിന്നും സമ്മർദ്ദമുണ്ടായി, 2010 വരെ ഒരു ഫയലിലും ഹിന്ദു ഭീകരവാദം എന്ന പദം ഉണ്ടായിരുന്നില്ല, കേസുകൾ കണ്ടെത്താൻ ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കോൺഗ്രസിനും പാകിസ്താന്റെ ഐഎസ്ഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണി.  26/11  ഭീകരാക്രമണം ഇന്ത്യൻ നാഷണൽ കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎൻഐ എഡിറ്റർ സ്മിത പ്രകാശിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകൾ.

അസിസ്റ്റൻ്റ് സബ്-ഇൻസ്‌പെക്ടറായ തുകാരാം ഓംബ്ലെ, അജ്മൽ കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, ഇന്ന് 26/11 ആക്രമണത്തെ ഹിന്ദു ഭീകരാക്രമണം എന്ന് വിശേഷിപ്പിക്കുമായിരുന്നു.

ഇശ്രത് ജഹാൻ കേസിൽ കോൺഗ്രസ് ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെയും അമിത് ഷായെയുമായിരുന്നു.  2010 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, “ഹിന്ദു ഭീകരവാദം” എന്ന പരാമർശമുള്ള ഒരു ഔദ്യോഗിക ഫയലും കണ്ടിട്ടില്ലെന്നും ആർ.വി.എസ്. മണി പറഞ്ഞു. 2006 ജൂണിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, അത്തരത്തിലുള്ള ഒരു കേസും മന്ത്രാലയത്തിന്റെ രേഖകളിൽ ഇല്ലെന്ന് താൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാലേഗാവ് സ്‌ഫോടനക്കേസ് തുടക്കം മുതൽ കെട്ടിച്ചമച്ചതാണെന്നും ആർ.വി.എസ്. മണി പറഞ്ഞു. സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത്, മേജർ രമേഷ് ഉപാധ്യായ എന്നിവർക്കെതിരായ നടപടികൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു. കേണൽ പുരോഹിത് ഇന്ത്യൻ സൈന്യത്തിൽ ഉയർന്ന പദവികളിലെത്തുന്നത് പാകിസ്താനിലെ ചില ശക്തികൾ ആഗ്രഹിച്ചിരുന്നില്ലെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ കേസിൽ കുടുക്കിയതെന്നും ആർ.വി.എസ്. മണി ചൂണ്ടിക്കാട്ടി.

ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അതീതമായി രാജ്യം മുന്നോട്ട് പോകേണ്ടതുണ്ടെന്നും, വികസിത ഭാരതത്തോടൊപ്പം സുരക്ഷിത ഭാരതവും സാക്ഷാത്കരിക്കേണ്ടത് അനിവാര്യമാണെന്നും ആർ.വി.എസ്. മണി അഭിമുഖത്തിൽ പറഞ്ഞു.

Share