ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വിശ്വസ്ത ബാറ്ററായ യസ്തിക ഭാട്ടിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ ചരിത്രം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടി, ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് യസ്തിക സ്വന്തമാക്കിയത്. 145 പന്തുകളില്‍ നിന്നാണ് യസ്തിക തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

12 ഫോറുകളോടെ നാഴികക്കല്ല് പിന്നിട്ട താരം പിന്നീട് 158 പന്തില്‍ 113 റണ്‍സ് നേടി സോഫി എക്ലസ്റ്റോണിന്റെ പന്തില്‍ പുറത്തായി. ഇന്നിങ്‌സില്‍ 14 ബൗണ്ടറികളാണ് യസ്തികയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ക്ഷമയും ആത്മവിശ്വാസവും ഒത്തുചേര്‍ന്ന ഇന്നിങ്‌സിലൂടെ ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിക്കാനും യസ്തികയ്‌ക്ക് സാധിച്ചു. മൂന്നാം ദിനം ആദ്യ പന്തില്‍ തന്നെ ലോറന്‍ ബെല്ലിന്റെ പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയില്‍സ് വീഴാതിരുന്നത് യസ്തികയ്‌ക്ക് ജീവന്‍ നല്‍കി.

ലഭിച്ച ആ അവസരം പൂര്‍ണമായി മുതലെടുത്ത താരം ഇംഗ്ലീഷ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. സെഞ്ചുറിയോടെ ലോര്‍ഡ്‌സിലെ പ്രശസ്തമായ ‘ഓണേഴ്‌സ് ബോര്‍ഡില്‍’ ഇടംനേടുന്ന വനിതാ ക്രിക്കറ്റിലെ ആദ്യ താരമെന്ന ബഹുമതിയും യസ്തിക സ്വന്തമാക്കി. ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് വേദിയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അഭിമാന നിമിഷം സമ്മാനിച്ച ഇന്നിങ്‌സായാണ് യസ്തികയുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്.

Share