തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സിപിഎം നടത്തിയിരുന്ന റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു സിപിഎം സമരം നടത്തിവന്നിരുന്നത്.
“സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള സമരം നേരത്തേ ആരംഭിച്ചതാണ്. റിലേ സത്യാഗ്രഹം അവസാനിപ്പിക്കുകയാണ്,” എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, കേസിലെ പ്രതിയായ സുഗതനെ കോടതിയിൽ ഹാജരാക്കുകയും സത്യപ്രതിജ്ഞയ്‌ക്കായി കൊണ്ടുവരികയും ചെയ്തപ്പോൾ കൈവിലങ്ങ് അണിയിച്ചില്ലെന്ന് വി. ജോയ് പറയുന്നു. മറുവശത്ത്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ബിനു ഐ.പി ഉൾപ്പെടെയുള്ളവരെ കൈവിലങ്ങ് അണിയിച്ചാണ് കൊണ്ടുവന്നതെന്നും ജോയ് സങ്കടം പറഞ്ഞു. ഇഡിയെ ആക്രമിച്ച കേസിലാണ് ബിനു ജയിലിൽ കിടക്കുന്നത്.
സുഗതന് ജനപ്രതിനിധിയെന്ന നിലയിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിലനിൽക്കുന്നതായി വിലയിരുത്തിയാണ് ഹൈക്കോടതി വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യമൊരുക്കാൻ ഉത്തരവിട്ടത്. നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവിന്റെ പേരിൽ ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ആർ. സുഗതൻ വീണ്ടും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെയാണ് സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിവന്നിരുന്ന റിലേ സത്യാഗ്രഹവും അവസാനിപ്പിച്ചത്.