ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

Published by
ജനം വെബ്‌ഡെസ്ക്

മോണ്ടെവിഡിയോ: ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ഉറുഗ്വെ ദേശീയ ഫുട്‌ബോള്‍ ടീമില്‍ പുതിയ യുഗത്തിന് തുടക്കമായി. ഇതിഹാസ താരവും മുന്‍ നായകനുമായ ഡീഗോ ഫോര്‍ലാനെ ദേശീയ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായി നിയമിച്ചതായി ഉറുഗ്വെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലിന് പിന്നാലെ മാഴ്സെലോ ബിയേല്‍സ രാജിവെച്ച ഒഴിവിലേക്കാണ് ഫോര്‍ലാന്റെ നിയമനം.

47-കാരനായ മുന്‍ സൂപ്പര്‍ സ്ട്രൈക്കറുടെ പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും ഈ ദൗത്യം. ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തി ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ മടങ്ങിയ ടീമിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരികയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. സ്പെയിന്‍, കാബോ വെര്‍ദെ, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ രണ്ട് പോയിന്റ് മാത്രം നേടി മൂന്നാം സ്ഥാനത്താണ് ഉറുഗ്വെ ഫിനിഷ് ചെയ്തത്. ഈ നിരാശാജനക പ്രകടനത്തിന് പിന്നാലെയാണ് ബിയേല്‍സ സ്ഥാനമൊഴിഞ്ഞത്.

2027 മാര്‍ച്ച് വരെയാണ് ഫോര്‍ലാന്റെ പ്രാഥമിക കരാര്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാകും കരാര്‍ ദീര്‍ഘിപ്പിക്കുമോ എന്ന കാര്യത്തില്‍ ഫെഡറേഷന്‍ തീരുമാനമെടുക്കുക. ദേശീയ സീനിയര്‍ ടീമിനൊപ്പം അണ്ടര്‍-20 ടീമിന്റെയും മുഖ്യപരിശീലകനായി അദ്ദേഹം തുടരും. ഉറുഗ്വെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഫോര്‍ലാന്‍. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടി ടീമിനെ സെമിഫൈനലിലെത്തിച്ച അദ്ദേഹം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോള്‍ഡന്‍ ബോള്‍’ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വിയ്യാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ യൂറോപ്യന്‍ വമ്പന്‍ ക്ലബുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഫോര്‍ലാന്‍ ക്ലിനിക്കല്‍ ഫിനിഷിംഗിനും ശക്തമായ ഷോട്ടുകള്‍ക്കും പേരുകേട്ട ഫോര്‍വേഡായിരുന്നു. എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവം പരിമിതമാണ്. പെനറോളിലും സി.എ. അഥീനാസിലുമായി ആകെ 23 മത്സരങ്ങളിലാണ് അദ്ദേഹം പരിശീലക വേഷമണിഞ്ഞിട്ടുള്ളത്. ലോകകപ്പില്‍ ആക്രമണ ഫുട്‌ബോളും പ്രതിരോധ സ്ഥിരതയും ഒരുപോലെ നഷ്ടമായ ഉറുഗ്വെയുടെ ആത്മവിശ്വാസം വീണ്ടെടുക്കുക, പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളെയും ഉയര്‍ന്നുവരുന്ന യുവതാരങ്ങളെയും മികച്ച രീതിയില്‍ സമന്വയിപ്പിക്കുക എന്നിവയാകും ഫോര്‍ലാന്റെ ആദ്യ ദൗത്യങ്ങള്‍.

രണ്ട് തവണ ലോകകപ്പ് കിരീടം (1930, 1950) നേടിയതും 2010-ല്‍ സെമിഫൈനലിലെത്തിയതുമായ ലാ സെലെസ്റ്റെ തങ്ങളുടെ എക്കാലത്തെയും മികച്ച ഐക്കണുകളില്‍ ഒരാളുടെ നേതൃത്വത്തില്‍ വീണ്ടും ലോക ഫുട്‌ബോളിലെ പഴയ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.

Share