ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ പതാകയുള്ള രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നയതന്ത്രജ്ഞരെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

ഒമാന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിച്ചിരുന്ന ‘മൊംബാസ’, ‘ബഹിയ’ എന്നീ യുഎഇ പതാകയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മൊംബാസ കപ്പലിലുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. എട്ട് പേര്‍ക്ക് പരിക്കേറ്റതില്‍ ആറ് പേര്‍ ഇന്ത്യക്കാരും രണ്ട് പേര്‍ യുക്രൈന്‍ പൗരന്മാരുമാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇരുകപ്പലുകളിലും വന്‍ തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ അപലപിച്ച യുഎഇ, ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് മുമ്പ് നിയമലംഘനം നടത്തിയ കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ശത്രുവിന്റെ കപ്പലിന് നേരെയാണ് ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചതെന്നാണ് ഇറാന്‍ സര്‍ക്കാര്‍ മാധ്യമമായ ഐആര്‍ഐബി അവകാശപ്പെട്ടത്. സംഭവത്തിന് പിന്നാലെ അമേരിക്കയും സൈനിക നടപടികള്‍ ശക്തമാക്കി. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഭീഷണി ഇല്ലാതാക്കുന്നതിനുമായി ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് മറ്റ് രാജ്യങ്ങള്‍ വഹിക്കണമെന്നും, കടലിടുക്ക് ഉപയോഗിക്കുന്ന ചരക്കുകപ്പലുകളില്‍ നിന്ന് സുരക്ഷാ ഫീസ് ഈടാക്കുന്ന നിര്‍ദേശവും ആവര്‍ത്തിച്ചു.

Share