ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം സമ്പൂർണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതി വിധി സംസ്ഥാനത്തെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, കോടതിക്ക് നിയമനിർമാണം നടത്താനാവില്ലെന്നുമാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. 1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമപ്രകാരം, പത്ത് വയസിന് മുകളിലുള്ളതും പ്രജനനത്തിനോ കൃഷിപ്പണിക്കോ ഉപയോഗിക്കാനാകാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറുക്കാൻ അനുമതിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ബക്രീദിനോടനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്തെ കശാപ്പ് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി സംസ്ഥാനത്ത് പശുക്കളുടെയും പശുക്കിടാങ്ങളുടെയും വധം തടയാൻ നിർദേശം നൽകിയത്. പാൽ ഉൽപാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിലവിലെ നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായ ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ വാദം പ്രാഥമികമായി അംഗീകരിച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.















