ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Published by
ജനം വെബ്‌ഡെസ്ക്

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്തുടര്‍ച്ചയായ മൂന്നാം രാത്രിയും വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതോടെയാണ് മേഖല വീണ്ടും യുദ്ധഭീതിയിലായത്.

ഇതിനിടെ, ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നെഗേവ് മേഖലയിലെ ഡിമോണയില്‍ നടത്തിയ പ്രസംഗത്തില്‍, ഇസ്രായേലിനെ ആക്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയാകും ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങള്‍ക്കും അന്താരാഷ്‌ട്ര ചരക്കുനീക്കത്തിന് നേരെയുണ്ടായ ഭീഷണികള്‍ക്കുമുള്ള മറുപടിയായാണ് പുതിയ വ്യോമാക്രമണമെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

ഇറാനിലെ ബുഷെര്‍ തുറമുഖ നഗരം, അബാദാന്‍ എണ്ണശുദ്ധീകരണശാല, മഹ്ഷഹര്‍ തുറമുഖം, ബന്ദര്‍ അബ്ബാസ് മേഖല എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കിഷ്, ഖേഷ്ം, അബു മൂസ ദ്വീപുകളിലെ ഇറാന്റെ തീരദേശ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങളും ആശയവിനിമയ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇറാന്റെ ആക്രമണശേഷി പൂര്‍ണമായും തകര്‍ക്കുമെന്നും മേഖലയില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും പ്രതിഫലനം പ്രകടമായി. ബ്രെന്റ് ക്രൂഡ് വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നതോടെ അന്താരാഷ്‌ട്ര വിപണിയിലും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

Share