ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ; കാർ മുതൽ ബിസ്‌കറ്റ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കുറയും; കയറ്റുമതിക്കും വൻ നേട്ടം; കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപ്രധാനമായ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാർക്കും വ്യവസായങ്ങൾക്കും ഗുണകരമാകുന്ന നിരവധി വ്യവസ്ഥകളാണ് കരാറിലുള്ളത്. നിലവിൽ ഏകദേശം 55 മുതൽ 60 ബില്യൺ ഡോളർ വരെയുള്ള ഇന്ത്യ-യുകെ വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

കരാർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് പുതിയ കരുത്ത് പകരുമെന്നും കർഷകർ, തൊഴിലാളികൾ, എം.എസ്.എം.ഇകൾ, സ്റ്റാർട്ടപ്പുകൾ, നവസംരംഭകർ എന്നിവർക്കെല്ലാം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു.

 വില കുറയാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ

കരാർ പ്രാബല്യത്തിൽ വന്നതോടെ ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങളുടെ തീരുവ ഘട്ടംഘട്ടമായി കുറയും. ഇതോടെ വിപണിയിൽ ഇവയുടെ വില കുറയും

  • പ്രീമിയം ബ്രിട്ടീഷ് കാറുകൾ
  • ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ
  • ചോക്ലേറ്റ്
  • ബിസ്‌കറ്റും കൺഫെക്ഷനറി ഉൽപ്പന്നങ്ങളും
  • കോസ്മെറ്റിക്സ്
  • മെഡിക്കൽ ഉപകരണങ്ങൾ
  • മെഷിനറികളും വ്യാവസായിക ഉപകരണങ്ങളും
  • ഓട്ടോ പാർട്സ്
    നിലവിൽ 150 ശതമാനം വരെ ഇറക്കുമതി തീരുവ ഈടാക്കുന്ന സ്കോച്ച് വിസ്കിക്ക് ആദ്യം 75 ശതമാനമായും പിന്നീട് 10 വർഷത്തിനുള്ളിൽ 40 ശതമാനമായും തീരുവ കുറയും. ബ്രിട്ടനിൽ നിന്നുള്ള കാറുകൾക്ക് നിലവിലുള്ള 110 ശതമാനം വരെയുള്ള തീരുവ 10 ശതമാനമായി കുറയ്‌ക്കും.

ഇന്ത്യൻ കയറ്റുമതിക്ക് വൻ അവസരം
കരാറിന്റെ ഏറ്റവും വലിയ നേട്ടം ഇന്ത്യൻ കയറ്റുമതിക്കാണ്. ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങളും യുകെയിലേക്ക് ഇറക്കുമതി നികുതിയില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയും.

ഇതിലൂടെ ഗുണം ലഭിക്കുന്ന പ്രധാന മേഖലകൾ:

  • തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും
  • തുകൽ ഉൽപ്പന്നങ്ങളും ചെരിപ്പുകളും
  • സമുദ്രവിഭവങ്ങളും മത്സ്യ ഉൽപ്പന്നങ്ങളും
  • രത്നങ്ങളും ആഭരണങ്ങളും
  • ഓട്ടോ പാർട്സ്
  • എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ
  • ഇലക്ട്രിക്കൽ ഉപകരണങ്ങൾ
  • ഓർഗാനിക് കെമിക്കൽസ്
  • കളിപ്പാട്ടങ്ങൾ
  • സ്പോർട്സ് ഗുഡ്സ്                                                                                                                                  ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതോടൊപ്പം കയറ്റുമതിയിലും തൊഴിലവസരങ്ങളിലും വലിയ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം
രാജ്യത്തെ കർഷകരുടെയും ക്ഷീരമേഖലയുടെയും താൽപര്യം സംരക്ഷിക്കാൻ പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, അരി, ആപ്പിൾ, ചീസ്, കോഴിയിറച്ചി, പന്നിയിറച്ചി, മുട്ട തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാമ്പത്തിക ബന്ധത്തിൽ പുതിയ അധ്യായം
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ പുതിയ ഉയരത്തിലെത്തിക്കുന്ന കരാറായാണ് ഇതിനെ വിലയിരുത്തുന്നത്. 2040-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 39 ശതമാനം വരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ ഇന്ത്യയുടെ കയറ്റുമതി, വിദേശ നിക്ഷേപം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Share