ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാകാനുള്ള പോരാട്ടം ശക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 80 റണ്‍സ് നേടിയതോടെ ഗില്‍ 793ല്‍ നിന്ന് 803 റേറ്റിങ് പോയിന്റിലെത്തി. നിലവില്‍ 814 പോയിന്റുമായി ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്ത്.

2023 അവസാനത്തിലും 2025 തുടക്കത്തിലും ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്ന ഗില്ലിന് വീണ്ടും ആ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള മികച്ച അവസരമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മിച്ചലിന് മൂന്ന് ഏകദിനങ്ങള്‍ കൂടി കളിക്കാനുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. നാല് വിക്കറ്റ് വീഴ്‌ത്തുകയും അര്‍ധസെഞ്ചുറി നേടുകയും ചെയ്ത അക്ഷര്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. 213 റേറ്റിങ് പോയിന്റാണ് അക്ഷറിനുള്ളത്.

അമേരിക്കയുടെ മിലിന്ദ് കുമാര്‍, പാകിസ്ഥാന്റെ സല്‍മാന്‍ അഘ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരെയാണ് അക്ഷര്‍ മറികടന്നത്. ഇംഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം ലഭിക്കാതിരുന്ന രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 17-ാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ഇംഗ്ലണ്ടിനെ 258 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ, പിന്നീട് 45.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റും 57 റണ്‍സും നേടി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അക്ഷര്‍ പട്ടേലാണ് മത്സരത്തിലെ താരമായത്.

Share