വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: വാണിയംകുളത്ത് നിന്ന് എട്ടുദിവസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി. ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് കുടുംബത്തെ കണ്ടെത്തിയത്. ഇവർ അവിടെ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു.

വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിലാണ് വീടുവിട്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നീട് മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ പിക്കപ്പ് വാഹനം കണ്ടെത്തിയത് കേസിൽ കൂടുതൽ ദുരൂഹത സൃഷ്ടിച്ചു. വാഹനം ഉപേക്ഷിക്കുമ്പോൾ മകൻ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നതും അവസാന ടവർ ലൊക്കേഷൻ വീടിനടുത്ത് തന്നെയായിരുന്നതും അന്വേഷണം ദുഷ്കരമാക്കി. സിസിടിവി ദൃശ്യങ്ങൾ, വാഹനത്തിന്റെ സഞ്ചാരപാത, സാങ്കേതിക തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഷൊർണൂർ പോലീസിന്റെ അന്വേഷണം. തുടർന്ന് കുടുംബം മൈസൂരു–ചാമരാജ് നഗർ മേഖലയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.

കുടുംബത്തെ കണ്ടെത്തിയെങ്കിലും എന്തുകൊണ്ടാണ് ഇവർ വീട് വിട്ടുപോയത്, സാമ്പത്തികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ടോ, മറ്റേതെങ്കിലും സമ്മർദമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.   കുടുംബത്തെ കേരളത്തിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമേ കാണാതാകലിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Share