പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.നെയ്യാറ്റിൻകര എസ് ഐ അക്ഷയ് കുമാർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിലേക്കാണ് പ്രതികൾ കാർ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

സ്വർണ പണയം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെയായിരുന്നു നാടകീയ സംഭവം. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ബൈക്കിലേക്ക് മനപ്പൂർവം കാർ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരെയും ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബാലരാമപുരം സ്വദേശി സനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ നിതിൻ സുകുമാരന്റെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി ശ്രീജിത്തിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണ പണയവുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും പ്രതികളുടെ പങ്കും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Share
Published by
ജനം വെബ്‌ഡെസ്ക്