കൊച്ചി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞ കോടതി, വിഷയത്തിൽ വിശദമായി പരിശോധിക്കേണ്ട നിയമപരവും പാരമ്പര്യപരവുമായ കാര്യങ്ങൾ ഉണ്ടെന്ന് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി.എസ്. മഹേന്ദ്ര കുമാർ നൽകിയ ഹർജിയിലാണ് നടപടി.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിരവധി ക്ഷേത്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ചില ചടങ്ങുകളിൽ അത് ക്ഷേത്രാചാരത്തിന്റെ ഭാഗമായിട്ടാണുള്ളതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ നിയമപാലന ചുമതലയല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചുകൊണ്ടാണ് ഡിജിപി ഈ മാസം ആദ്യം സർക്കുലർ പുറത്തിറക്കിയത്. ചില ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരിപാടികളിൽ പങ്കെടുത്ത് റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നുണ്ടായ പരാതികളാണ് നടപടിക്ക് വഴിവെച്ചത്.
കേസ് അടുത്ത മാസം 17-ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.















