അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: അര്‍ജന്റീനയും സ്പെയിനും തമ്മില്‍ ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറിയായ സ്ലാവ്കോ വിന്‍ചിച്ചിനെ ഫിഫ നിയമിച്ചു. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ വിന്‍ചിച്ചിനെ സഹായിക്കാന്‍ സ്ലോവേനിയക്കാരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാചിച്ച് എന്നിവരും ഉണ്ടാകും. ജോര്‍ദാന്റെ അധം മഖദ്‌മെ നാലാം റഫറിയായും മുഹമ്മദ് അല്‍കളാഫ് റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കും.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിലേക്ക് വിന്‍ചിച്ച് എത്തുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഫുട്ബോളുമായി ബന്ധമില്ലാത്ത ഒരു വിവാദത്തിന്റെ പേരില്‍ ലോകശ്രദ്ധ നേടിയിരുന്നു. 2020 മെയ് മാസത്തില്‍ ബോസ്‌നിയ-ഹെര്‍സഗോവിനയിലെ ബിജെലിനയ്‌ക്ക് സമീപമുള്ള ഒരു റാഞ്ചില്‍ നടന്ന പോലീസ് റെയ്ഡിലാണ് വിന്‍ചിച്ച് ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായത്. അന്താരാഷ്‌ട്ര വേശ്യാവൃത്തി ശൃംഖലയുമായി ബന്ധപ്പെട്ട സംഗമമാണിതെന്ന് സംശയിച്ചായിരുന്നു പോലീസ് നടപടി.

റെയ്ഡില്‍ 26 പുരുഷന്മാരെയും ഒമ്പത് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിനിടെ നാല് പായ്‌ക്കറ്റ് കൊക്കെയ്ന്‍, 10 തോക്കുകള്‍, മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 10,000 യൂറോയിലധികം പണവും പിടിച്ചെടുത്തിരുന്നു. വേശ്യാവൃത്തി ശൃംഖലയുടെ മുഖ്യസംഘാടികയെന്ന് ആരോപിക്കപ്പെട്ട ടിജാന മക്സിമോവിച്ച് പിന്നീട് കുറ്റം സമ്മതിക്കുകയും ഒരു വര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധേയയാവുകയും ചെയ്തു.

എന്നാല്‍, സ്ലാവ്കോ വിന്‍ചിച്ചിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. സംഭവത്തില്‍ അദ്ദേഹത്തെ സാക്ഷിയായി മാത്രമാണ് ചോദ്യം ചെയ്തത്. കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സ്ലോവേനിയന്‍ മാധ്യമത്തോട് പ്രതികരിച്ച വിന്‍ചിച്ച്, താന്‍ ഒരു ബിസിനസ് ഉച്ചഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ചതാണെന്നും അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും പറഞ്ഞു.

സ്ലോവേനിയന്‍ ഫുട്ബോള്‍ റഫറീസ് അസോസിയേഷനും അന്ന് വിന്‍ചിച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ വിവാദത്തിന് ശേഷം വിന്‍ചിച്ചിന്റെ റഫറിയിംഗ് കരിയര്‍ കൂടുതല്‍ ഉയരങ്ങളിലെത്തി. 2024 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിച്ച അദ്ദേഹം ഇപ്പോള്‍ ലോകകപ്പ് ഫൈനലിലും വിസില്‍ മുഴക്കാന്‍ ഒരുങ്ങുകയാണ്. അര്‍ജന്റീനയുടെ ലോകകപ്പ് മത്സരത്തില്‍ മുമ്പും വിന്‍ചിച്ച് റഫറിയായിരുന്നു.

2022 ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരെ അര്‍ജന്റീന 2-1ന് അട്ടിമറിക്കപ്പെട്ട ഗ്രൂപ്പ് മത്സരമാണ് അദ്ദേഹം നിയന്ത്രിച്ചത്. ആ തോല്‍വിക്ക് ശേഷം മെസ്സിയും സംഘവും തിരിച്ചുവന്ന് ലോകകിരീടം സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ മെക്‌സിക്കോ-ഇക്വഡോര്‍, ബ്രസീല്‍-മൊറോക്കോ, അള്‍ജീരിയ-ജോര്‍ദാന്‍ മത്സരങ്ങളാണ് വിന്‍ചിച്ച് നിയന്ത്രിച്ചത്.

Share