ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ആശങ്ക വർധിപ്പിച്ച് യു.എസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്നു. ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പാലങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള നഗരങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. തെക്കൻ ഇറാനിലെ രണ്ട് പ്രധാന പാലങ്ങളും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചതും ശ്രദ്ധേയമായി.
ഇതിനിടെ, അമേരിക്കയ്‌ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാനും രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിലെ യു.എസ് സൈനിക വിമാനങ്ങളെ ആക്രമിച്ചുവെന്നും നിരവധി റീഫ്യൂവലിംഗ് വിമാനങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻഷഹറിലെ സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി സിറിയയിലെ അൽ-ടൻഫിലുള്ള യു.എസ് സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിനുനേരെയും ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങളെക്കുറിച്ച് അമേരിക്കൻ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിലെ സുരക്ഷാ ആശങ്കയും അന്താരാഷ്‌ട്ര സമ്മർദ്ദവും കൂടുതൽ ശക്തമാകുകയാണ്.