ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനിടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്‌ജെറ്റിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഒരു ലക്ഷം രൂപ പിഴ ചുമത്തി. ടിക്കറ്റ് ബുക്കിങ്ങിനിടെ ‘ഡാർക്ക് പാറ്റേൺ’ (Dark Pattern) ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ സ്പൈസ് ക്ലബ് ലോയൽറ്റി പ്രോഗ്രാമിൽ അംഗത്വം ചേർക്കൽ, പ്രമോഷണൽ സന്ദേശങ്ങൾ സ്വീകരിക്കാൻ മുൻകൂട്ടി ടിക്ക് ചെയ്ത ഓപ്ഷനുകൾ നൽകൽ, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമ്മത വ്യവസ്ഥകൾ എന്നിവയാണ് പ്രധാന നിയമലംഘനങ്ങളായി സിസിപിഎ ചൂണ്ടിക്കാട്ടിയത്.
ഇത്തരം നടപടികൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഇ-കൊമേഴ്സ് ചട്ടങ്ങൾ 2020, ഡാർക്ക് പാറ്റേൺ തടയുന്നതിനുള്ള 2023 മാർഗനിർദേശങ്ങൾ എന്നിവയുടെ ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് സ്പൈസ്‌ജെറ്റ് വിശദീകരിച്ചെങ്കിലും, ഇത്തരം രീതികൾ സ്ഥിരമായി അവസാനിപ്പിച്ചതായി രേഖാമൂലം ഉറപ്പുനൽകാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഒരു ലക്ഷം രൂപ പിഴ മതിയായ ശിക്ഷയല്ലെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ വിമർശിച്ചു. സമാന രീതികൾ മറ്റ് വിമാനക്കമ്പനികളും പിന്തുടരുന്നുണ്ടെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.