ന്യൂഡൽഹി: മൊബൈൽ ഫോണും മൈക്കുമായി നടക്കുന്ന എല്ലാവരെയും മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. യാതൊരു മാധ്യമപരിശീലനമോ ധാർമികബോധമോ ഉത്തരവാദിത്തബോധമോ ഇല്ലാതെ പലരും മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെട്ട് പൊതുഇടങ്ങളിൽ പ്രവർത്തിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും കോടതി നിരീക്ഷിച്ചു.
മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കാത്ത രീതിയിൽ ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇത്തരക്കാർ പലപ്പോഴും പൊതുജനങ്ങൾക്ക് ശല്യമായി മാറുന്നുവെന്നും സമൂഹത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ മാനദണ്ഡങ്ങളോ ഉത്തരവാദിത്തബോധമോ ഇല്ലാതെ ആളുകളോട് ചോദ്യങ്ങൾ ചോദിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്കും അനാവശ്യ വിവാദങ്ങൾക്കും വഴിവെക്കാമെന്നും കോടതി വ്യക്തമാക്കി.
അനധികൃതമായി ആരാധനാലയം നിർമ്മിച്ചെന്നാരോപിച്ച് വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരെ ആൾക്കൂട്ട ആക്രമണം നടന്ന കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
.