‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയെ ‘ഘോര പാപം’ (ഘോര്‍ പാപ്) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ 13 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഏറ്റവും കര്‍ശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഭാവിയില്‍ ഇത്തരം ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പൊതുപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.

നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെച്ചൊല്ലിയ വിവാദത്തെ തുടര്‍ന്ന് മേയ് 12-ന് പരീക്ഷ റദ്ദാക്കിയിരുന്നു. മേയ് 6-ന് എന്‍ടിഎ താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ള ‘ഗസ് പേപ്പര്‍’ മുന്‍കൂട്ടി പ്രചരിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും പരീക്ഷാ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണങ്ങള്‍ എന്‍ടിഎ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറി. രാജസ്ഥാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയ്‌ക്ക് മുമ്പ് 400-ലധികം ചോദ്യങ്ങള്‍ ചോര്‍ന്നതായും അവയില്‍ 135 എണ്ണം യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.

വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ച പ്രകാരം ജൂണ്‍ 21-ന് നീറ്റ്-യുജി പുനഃപരീക്ഷ നടത്തി. തുടര്‍ന്ന് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 11.21 ലക്ഷം വിദ്യാര്‍ഥികള്‍ എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉള്‍പ്പെടെയുള്ള ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യത നേടി.

Share