‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടിവന്ന സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ . സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ വിമർശനം.

“ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ’ എന്ന് പറയുമായിരുന്നോ?” എന്നായിരുന്നു ആരോഗ്യമന്ത്രിയോടുള്ള ശോഭ സുരേന്ദ്രന്റെ ചോദ്യം.

2026-ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ പോലും ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്. ഈ പരാജയം ഏറ്റുപറയുന്നതിന് പകരം പരിമിതമായ സാഹചര്യത്തിലും സേവനം ചെയ്ത ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.

ഡോക്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ആശുപത്രികളിൽ അടിസ്ഥാന ബാക്കപ്പ് വൈദ്യുതി സംവിധാനം പോലും ഉറപ്പാക്കാൻ കഴിയാത്തത് കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ യഥാർഥ അവസ്ഥ വ്യക്തമാക്കുന്നതാണ്.  അടുത്ത അഞ്ച് വർഷത്തേക്കുള്ള ആരോഗ്യരംഗത്തിന്റെ വികസനത്തെക്കുറിച്ച് സർക്കാർ ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നമ്മുടെ ഡോക്ടർമാർ കൂടുതൽ പിന്തുണ അർഹിക്കുന്നു. നമ്മുടെ രോഗികൾ മാന്യമായ ചികിത്സ അർഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിനറെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയോട് ഒരു ലളിതമായ ചോദ്യം. ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും “കറൻ്റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം” എന്ന് പറയുമായിരുന്നോ? പാലോട് സി.എച്ച്.സി.യിൽ ഒരു രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഡ്രസ് ചെയ്യേണ്ടി വന്നു. ഡോക്ടർമാർ പരാജയപ്പെട്ടതുകൊണ്ടല്ല, 2026 ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ ഇല്ലാതിരുന്നതിനാലാണ്. എന്നാൽ ഈ ഗുരുതരമായ വീഴ്ച ഏറ്റുപറയുന്നതിനുപകരം, അസാധ്യമായ സാഹചര്യത്തിലും പരമാവധി ശ്രമിച്ച ഡോക്ടർമാരെയാണ് താങ്കൾ ചോദ്യം ചെയ്തത്.

ഇത് വെറും അരമണിക്കൂറിന്റെ കാര്യമല്ല. സ്വന്തം ആശുപത്രികളിൽ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ഒരു ആരോഗ്യ സംവിധാനത്തിന്റെ യാഥാർഥ്യമാണ് ഇത്.
ഇന്ന് സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യമായ ബാക്കപ്പ് വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് താങ്കൾ പറയുന്നത്?
കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ മറുപടി വേണം. നമ്മുടെ ഡോക്ടർമാർ കൂടുതൽ പിന്തുണ അർഹിക്കുന്നു. നമ്മുടെ രോഗികൾ മാന്യമായ ചികിത്സ അർഹിക്കുന്നു

Share