13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

Published by
ജനം വെബ്‌ഡെസ്ക്

മെംഫിസ്: 13 വയസ്സുകാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20കാരനെ അമ്മ  വെടിവെച്ചുകൊന്നു. കേന്ദ്ര സ്കോട്ട് എന്ന യുവതിയാണ് റോഡെറിയസ് മോർട്ടണിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.  യുഎസിലെ മെംഫിസിലാണ് സംഭവം. അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ജോലി കഴിഞ്ഞ് പുലർച്ചെ 1.30ഓടെയാണ് കേന്ദ്ര വീട്ടിലെത്തിയത്. മകളുടെ മുറി പരിശോധിക്കുന്നതിനിടെയാണ് കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോർട്ടണിനെ കണ്ടെത്തിയത്. കേന്ദ്ര ജോലിക്കു പോയ സമയത്താണ് 13കാരി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ നേരത്തെ മകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാലാണ് യുവാവ് കട്ടിലിനടിയിൽ ഒളിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

യുവാവിനെ കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണിന് നേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ കേന്ദ്ര സ്കോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Share