സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിലെ തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിൽ കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷിന്റെ മൃതദേഹം നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കണ്ടെത്തിയത്.

നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (NHPC) സീനിയർ മാനേജറായ അനീഷ് മോഹൻ കഴിഞ്ഞ 16 വർഷമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. അനീഷിന്റെ ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ള ബന്ധുക്കൾ നിലവിൽ സിക്കിമിലുണ്ട്.

നാംചി ജില്ലയിലെ സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ്–VI ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിർമ്മാണത്തിനിടെ മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതാണ് ദുരന്തത്തിന് ഇടയാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ ഇതുവരെ 20 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക മൈനിങ് റെസ്ക്യൂ സംഘമുൾപ്പെടെ വിവിധ ഏജൻസികൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ എന്നിവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും.

Share