ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഭാരതത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് അമിത് ഷാ എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. പരീക്ഷാപേപ്പർ ചോർച്ചയ്‌ക്ക് പിന്നിലെ അഴിമതി ശൃംഖലകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ ഭാവിയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ പ്രധാനമന്ത്രിയുടെ നടപടി ചരിത്രപരമായ നാഴികക്കല്ലാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാനും ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിലെ സംഘങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള വിചാരണയും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.















