അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

Published by
ജനം വെബ്‌ഡെസ്ക്

ടെഹ്‌റാന്‍: ലോക വ്യാപാരത്തിന്റെ പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം. 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

വി.എച്ച്.എഫ്. മാരിടൈം റേഡിയോ ചാനലിലൂടെ ലഭിച്ച അടിയന്തര സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ നാവിക ഉപരോധം മറികടന്ന് ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും ശക്തമായതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനിലേക്കുള്ള കപ്പല്‍ഗതാഗതം നിയന്ത്രിക്കുന്നതിനായി അമേരിക്ക നാവിക ഉപരോധവും പുനഃസ്ഥാപിച്ചു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് മേഖലയില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആഗോള ഷിപ്പിങ് മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ നാവികരെ നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 18,000 ഇന്ത്യന്‍ നാവികരില്‍ 15,000 പേരും നിലവില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കില്‍ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന ഇറാന്‍, കപ്പലുകള്‍ക്കായി പ്രത്യേക ഗതാഗത പാത നിശ്ചയിച്ചിട്ടുണ്ട്.

ഈ മാര്‍ഗം ഒഴിവാക്കി ഒമാന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകളെയാണ് ആക്രമണത്തിന് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

മറ്റൊരു രാജ്യത്തിന്റെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള നീക്കം പ്രകോപനപരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. വിദേശരാജ്യങ്ങളില്‍ ഏകദേശം 10,000 കോടി ഡോളറിലധികം മൂല്യമുള്ള ഇറാന്റെ ആസ്തികള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അവ വിട്ടുകിട്ടുന്നത് സമാധാന ചര്‍ച്ചകളിലെ പ്രധാന ആവശ്യങ്ങളിലൊന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share