‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്/ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ വീഡിയോ പങ്കുവെച്ച മലയാളി വ്ലോഗർ മുഹമ്മദ് അനസിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. ഒ.കെ. അനാഷ് എന്നറിയപ്പെടുന്ന മുഹമ്മദ് അനസിനെതിരെയാണ് പരാതിയിൽ നടപടി. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് പൊലീസുകാരെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് അനസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾ പോലെ ഇന്ത്യയിലും വലിയ പ്രക്ഷോഭം നടക്കണമെന്നും ഭരണഘടനയും പാർലമെന്റും കത്തിക്കണമെന്നും യുവാവ് പറഞ്ഞിരുന്നു. താൻ നേപ്പാൾ കലാപത്തിൽ പങ്കെടുത്തിരുന്നു എന്നും ഇയാൾ പറയുന്നുണ്ട്.

ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. വീഡിയോ വൈറലായതിന് പിന്നാലെ അനസ് അത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.

പ്രതിഷേധത്തിനിടെ പൊലീസുകാർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ “ഹരം തോന്നി” എന്നും, കഴിയുന്നവർ ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും അനസ്  പറയുന്നു. തനിക്ക് പരിക്കേറ്റതിനാലാണ് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതെന്നും അല്ലായിരുന്നെങ്കിൽ പ്രതിഷേധത്തിൽ പങ്കെടുത്തേനെയെന്നും വീഡിയോയിൽ പരാമർശിച്ചിരുന്നതായും ആരോപണമുണ്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെയും അക്രമത്തിന് പ്രേരണ നൽകുന്നതുമായ പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

വിവാദം ശക്തമായതോടെ മുഹമ്മദ് അനസ് ക്ഷമാപണ വീഡിയോ പുറത്തുവിട്ടു. ആവേശത്തിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അതിന്റെ ഗൗരവം അപ്പോൾ മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് അഞ്ച് മിനിറ്റിനുള്ളിൽ അത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും പറഞ്ഞ് തടിയൂരാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ അനസിനെതിരെ ഡല്‍ഹി പോലീസില്‍ അടക്കം നിരവധി പരാതികൾ എത്തിയെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ ഡൽഹി പോലീസും നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.

 

Share