ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

Published by
ജനം വെബ്‌ഡെസ്ക്

പുനെ: ഇന്ത്യയുടെ ചരിത്ര റോവിങ് ലോകകപ്പ് സ്വര്‍ണ നേട്ടത്തിന് മങ്ങലേല്‍പ്പിച്ച് ഇന്ത്യന്‍ താരം ലക്ഷയ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. മത്സരയിതര ഡോപിങ് പരിശോധനയിലാണ് നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് താരത്തെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന റോവിങ് ലോകകപ്പ്-3ല്‍ ഉജ്ജ്വല്‍ സിങ്ങിനൊപ്പം ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ലക്ഷയ്, ഇന്ത്യയ്‌ക്ക് ഈ ഇനത്തില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് സ്വര്‍ണം സമ്മാനിച്ച താരമാണ്.

മെയ് 25ന് പുനെയില്‍ നടത്തിയ പരിശോധനയില്‍ ശേഖരിച്ച സാമ്പിളിലാണ് സ്റ്റാനോസോളോള്‍ എന്ന നിരോധിത ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനാ ഫലത്തെ തുടര്‍ന്ന് താരത്തിനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഉത്തേജക മരുന്ന് ഉപയോഗം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ ഇന്ത്യയുടെ കന്നി റോവിങ് ലോകകപ്പ് സ്വര്‍ണ നേട്ടം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ ഇന്ത്യന്‍ റോവിങ് രംഗത്തിനും ആര്‍മി റോവിങ് നോഡിനും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കും ഈ സംഭവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ലക്ഷയ്-ഉജ്ജ്വല്‍ സഖ്യം ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊന്നാണ്. 23കാരനായ ലക്ഷയ് ഹരിയാന സ്വദേശിയും ഇന്ത്യന്‍ സൈന്യത്തിലെ ഹവില്‍ദാറുമാണ്. കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ അജയ് ത്യാഗിക്കൊപ്പം ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ സ്വര്‍ണം നേടിയ അദ്ദേഹം, ക്വാഡ്രപ്പിള്‍ സ്‌കള്‍സ് ടീമിനൊപ്പം വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന ഡോപിങ് പരിശോധനാ ഫലം ഇന്ത്യന്‍ റോവിങ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നിന് മുകളില്‍ അനിശ്ചിതത്വത്തിന്റെ നിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

Share