ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ നീക്കത്തില്‍ നിന്ന് ഫിഫ പിന്മാറി. ലോക ഫുട്‌ബോളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പദ്ധതി പൊളിഞ്ഞത്. ഫിഫയിലെ 211 അംഗ അസോസിയേഷനുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പും മുതിര്‍ന്ന ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെറോയുടെ രാജിയും തീരുമാനത്തില്‍ നിര്‍ണായകമായി.

ഫിഫ ലോകകപ്പ്, ക്ലബ് ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്, ഇവന്റ് റൈറ്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്റെ ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ എന്ന വാണിജ്യ സ്ഥാപനം രൂപീകരിക്കാനായിരുന്നു പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുമായിരുന്നു ലക്ഷ്യം. എന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ കൂട്ടായ്മയായ യുവേഫ, വടക്കേ അമേരിക്കന്‍ കോണ്‍കാകാഫ്, ദക്ഷിണ അമേരിക്കന്‍ കോണ്‍മെബോള്‍, ഏഷ്യന്‍, ആഫ്രിക്കന്‍ ഫുട്‌ബോള്‍ സംഘടനകള്‍ ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ എല്ലാ പ്രധാന കൂട്ടായ്മകളും ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി.

ലോകകപ്പിന്റെ വാണിജ്യ നിയന്ത്രണം സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നത് ഫുട്‌ബോളിന്റെ ഭാവിക്ക് ഭീഷണിയാണെന്നും സുതാര്യത നഷ്ടപ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവും മുന്‍ യുഎസ് സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ കാര്‍ലോസ് കോര്‍ഡെറോ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തി രാജിവച്ചതും വിവാദം ശക്തമാക്കി. ഫുട്‌ബോളിന്റെ ഏറ്റവും വിലമതിക്കുന്ന ആസ്തി വിറ്റഴിക്കുന്നത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ത്രൈവ് ക്യാപിറ്റല്‍ എന്ന നിക്ഷേപ സ്ഥാപനത്തെയാണ് ഫിഫ പ്രധാന നിക്ഷേപകരായി പരിഗണിച്ചിരുന്നത്. ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട ജോഷ്വ കുഷ്നറിന്റെ സ്ഥാപനമായതിനാല്‍ പദ്ധതിക്ക് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയര്‍ന്നു. വിവാദം രൂക്ഷമായതോടെ പദ്ധതി പ്രഖ്യാപിച്ച് നാല് ദിവസത്തിനകം തന്നെ ഫിഫ പിന്‍മാറുകയായിരുന്നു.

‘എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ഈ തീരുമാനം. പദ്ധതി വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയെന്ന് വ്യക്തമായി. ലോക ഫുട്‌ബോളിനെ ഒന്നിച്ചുനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നതാണ് ഫിഫയുടെ പ്രധാന ലക്ഷ്യം. അതിനാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു,’ ഇന്‍ഫാന്റിനോ പ്രസ്താവനയില്‍ അറിയിച്ചു.

ഫിഫ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പദ്ധതിയുടെ പിന്‍വലിക്കല്‍ ഇന്‍ഫാന്റിനോയ്‌ക്ക് വലിയ രാഷ്‌ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ലോക ഫുട്‌ബോളിന്റെ ഏകകണ്ഠമായ എതിര്‍പ്പിന് മുന്നില്‍ ഫിഫയ്‌ക്ക് വഴങ്ങേണ്ടിവന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സംഭവമായും കണക്കാക്കപ്പെടുന്നു.

Share