വിശാഖപട്ടണം: ‘സ്വർണ ആന്ധ്ര’ എന്ന വികസന ദർശനം യാഥാർഥ്യമാക്കാൻ ഇന്നത്തെ ദിവസം നിർണായകമാണെന്നും, ഭോഗപുരം വിമാനത്താവളം ഉത്തര ആന്ധ്രയുടെ വികസനത്തിനുള്ള പുതിയ റൺവേയും യുവജനങ്ങളുടെ പുരോഗതിക്കുള്ള ലോഞ്ച് പാഡുമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വിജയനഗരം ജില്ലയിലെ ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി, സംസ്ഥാനത്ത് 18,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
പ്രസംഗത്തിന്റെ തുടക്കത്തിൽ ഉത്തര ആന്ധ്രയിലെ ദേവീദേവന്മാരെ സ്മരിച്ച പ്രധാനമന്ത്രി, ആദിവാസി അവകാശങ്ങൾക്കായി ജീവൻ സമർപ്പിച്ച വിപ്ലവ നായകൻ അല്ലൂരി സീതാരാമ രാജുവിന്റെ പേരിലുള്ള വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പറഞ്ഞു. ഒരുകാലത്ത് വിമാനത്താവളങ്ങൾക്ക് ഒരു കുടുംബത്തിന്റെ പേര് മാത്രം നൽകുന്ന പതിവ് ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സംസ്കാരത്തെയും മഹാന്മാരെയും ആദരിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ വാൽമീകിയുടെ പേരും ഭോഗപുരത്ത് അല്ലൂരി സീതാരാമ രാജുവിന്റെ പേരും നൽകിയതും അതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2014-ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ആ എണ്ണം 166 ആയി ഉയർന്നുവെന്നും, ഇത് ചെറിയ നഗരങ്ങളിലേക്കും വ്യോമഗതാഗതം വ്യാപിപ്പിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതിയിലൂടെ സാധാരണക്കാർക്കും വിമാനയാത്ര യാഥാർഥ്യമായെന്നും, പ്രാദേശിക വിമാനത്താവള വികസന മാതൃകയിലൂടെ 25 രാജ്യങ്ങളുമായി വ്യോമയാന കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതേ വേദിയിൽ തിൻസ നൃത്തം അവതരിപ്പിച്ചുകൊണ്ട് 13,000-ത്തിലധികം ആദിവാസി സ്ത്രീകൾ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വികസനം ഇരട്ട വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖം മുതൽ റെയിൽവേ വരെ വമ്പൻ വികസന പ്രഖ്യാപനങ്ങൾ
ആന്ധ്രാപ്രദേശിന്റെ തീരദേശ സാമ്പത്തിക ഇടനാഴി വികസിപ്പിച്ച് ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മൂലപേട്ട, രാമയപട്ടണം എന്നിവിടങ്ങളിൽ പുതിയ തുറമുഖങ്ങൾ നിർമ്മിക്കുന്നതിനൊപ്പം വിശാഖപട്ടണം മുതൽ കൃഷ്ണപട്ടണം വരെയുള്ള നിലവിലെ തുറമുഖങ്ങൾ നവീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വിശാഖപട്ടണം–റായ്പൂർ എക്സ്പ്രസ് വേ, ദേശീയപാത വികസനം എന്നിവ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും, വ്യവസായ മേഖലകളെ ബന്ധിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ റെയിൽവേ കണക്റ്റിവിറ്റി പദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 70-ലധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ വഴി റെയിൽവേ, തുറമുഖം, വിമാനത്താവളം എന്നിവയെ ഒരൊറ്റ ലോജിസ്റ്റിക് ശൃംഖലയായി വികസിപ്പിക്കുകയാണെന്നും, ഇത് ഭാവിയിൽ കർഷകർക്കും വ്യവസായികൾക്കും വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമികണ്ടക്ടർ, AI, ഡാറ്റാ സെന്ററുകൾ; യുവാക്കൾക്ക് പുതിയ അവസരങ്ങൾ
ആന്ധ്രാപ്രദേശിലെ യുവാക്കളുടെ സാങ്കേതിക മികവ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതുകൊണ്ടുതന്നെയാണ് വിശാഖപട്ടണത്ത് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റിന് തറക്കല്ലിട്ടതെന്ന് പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ Google Data Center ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപവുമായി എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെമികണ്ടക്ടർ വ്യവസായത്തോടൊപ്പം AI Infrastructure, Data Centers എന്നിവയും ആന്ധ്രയിൽ സ്ഥാപിക്കപ്പെടുന്നതിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് ഉയർന്ന സാങ്കേതിക തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫാർമ പാർക്കും ഹരിത ഊർജ്ജ നിക്ഷേപവും
നക്കപ്പള്ളിയിൽ രാജ്യത്തെ ഏറ്റവും വലിയ ഫാർമ പാർക്ക് സ്ഥാപിക്കുന്നതിലൂടെ ആന്ധ്രാപ്രദേശ് ഇന്ത്യയുടെ പ്രമുഖ ഫാർമ ഹബ്ബായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റായലസീമയിലെ ഹരിത ഊർജ്ജ മേഖലയിലേക്ക് 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ആന്ധ്രാപ്രദേശിൽ 2 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടതായി അദ്ദേഹം ഓർമിപ്പിച്ചു.
വിശാഖപട്ടണം ഏഷ്യയുടെ വ്യാവസായിക ശക്തികേന്ദ്രമാകും
വരും വർഷങ്ങളിൽ വിശാഖപട്ടണം ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും, അതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും കേന്ദ്ര സർക്കാർ ഉറപ്പാക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വ്യവസായ നിക്ഷേപം വർധിപ്പിക്കുക, ഉൽപ്പാദനവും കയറ്റുമതിയും ഉയർത്തുക, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് എൻഡിഎ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നിക്ഷേപത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആന്ധ്രാപ്രദേശിൽ ആരംഭിച്ച 18,000 കോടി രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്തെ പുതിയ വളർച്ചയുടെ പാതയിലേക്ക് നയിക്കുമെന്നും ‘സ്വർണ ആന്ധ്ര – വിക്സിത് ഭാരത്’ എന്ന ലക്ഷ്യം നൂറുശതമാനം യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പങ്കുവെച്ചു.