ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണി, അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കാൻ നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് ജില്ലാ ഭരണകൂടം സമ്പൂർണ നിരോധനം ഏർപ്പെടുത്തി. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദസഞ്ചാരികൾ ജില്ലയിലേക്ക് യാത്ര നടത്തരുതെന്നാണ് അധികൃതരുടെ നിർദേശം.

പ്രതികൂല കാലാവസ്ഥയും മലനിരകളിലെ അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത ഉയർന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലേക്കുള്ള യാത്രകൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഒഴിവാക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ പൂർണമായും മാറ്റിവയ്‌ക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മഴക്കാലത്ത് മലമ്പ്രദേശങ്ങളിൽ സ്ഥിതി അതിവേഗം മാറാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

ഇതിനിടെ മഴക്കെടുതിയെ തുടർന്ന് ഇടുക്കി ജില്ലയിൽ ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വിവിധ ക്യാമ്പുകളിലായി 47 സ്ത്രീകളും 38 പുരുഷന്മാരും 16 കുട്ടികളും ഉൾപ്പെടെ ആകെ 101 പേരാണ് നിലവിൽ താമസിക്കുന്നത്. ആവശ്യമായ ഭക്ഷണം, താമസം, ആരോഗ്യപരിപാലനം എന്നിവ ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പൊതുജനങ്ങളും വിനോദസഞ്ചാരികളും ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിച്ച് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ വീണ്ടും അഭ്യർഥിച്ചിട്ടുണ്ട്.

Share