ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിന് മുമ്പ് ഡൽഹി പൊലീസ് സിജെപി നേതാക്കൾക്ക് നൽകിയ മുന്നറിയിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിഷേധത്തിൽ ക്രിമിനൽ സ്വഭാവമുള്ള ആളുകൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും ആവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം, വീഡിയോയിൽ സിജെപി വക്താവ് സൗരവ് ദാസിന്റെ പ്രതികരണവും ശരീരഭാഷയും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്‌ക്ക് വഴിവെച്ചിട്ടുണ്ട്.
വീഡിയോയിൽ ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ, ജോയിന്റ് കമ്മിഷണർ ദീപക് പുരോഹിത് എന്നിവർ സിജെപി വക്താക്കളായ സൗരവ് ദാസ്, അഭിഷേക് റങ്ക എന്നിവരുമായി സംസാരിക്കുന്നത് കാണാം. “ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കുറഞ്ഞത് സന്നദ്ധപ്രവർത്തകരെയെങ്കിലും നിയോഗിക്കണം” എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതും, “കുറച്ച് നേരമായി ഞാൻ നിങ്ങളോട് ഇത് ആവശ്യപ്പെടുകയാണ്” എന്ന് ഡിസിപി സച്ചിൻ ശർമ സംഘാടകരോട് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
പൊലീസ് ആവർത്തിച്ച മുന്നറിയിപ്പ് നൽകുന്ന സമയത്തും തികച്ചും നിരുത്തരവാദിത്തപരമായി, പൊലീസ് സംവിധാനത്തെ ആകെ പരിഹസിക്കുന്ന തരത്തിലാണ് കൂസലില്ലാതെയാണ് സൗരവ് ദാസിന്റെ പെരുമാറ്റം. അവിടെ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് സൗരവ് ദാസിന് കൃത്യമായി അറിയാമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.