തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നതിനിടെ വിമതർക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ ആരെങ്കിലും രാജിവെച്ചാൽ “മിനിറ്റുകൾക്കകം രാജി സ്വീകരിക്കും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

മന്ത്രിസഭ വികസിപ്പിച്ച് 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച നിരവധി എംഎൽഎമാർ അതൃപ്തി പരസ്യമാക്കിയിരുന്നു.

“ആർക്കും രാജിവെക്കാൻ താൽപര്യമുണ്ടെങ്കിൽ അത് അവരുടെ തീരുമാനമാണ്. പാർട്ടിയാണ് ഏറ്റവും വലുത്. ഞാനും പലഘട്ടങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ക്ഷമയോടെ കാത്തിരുന്നു. എല്ലാവരും അതുതന്നെ ചെയ്യണം,” ഡി.കെ. ശിവകുമാർ പറഞ്ഞു.

അതേസമയം, മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയ്‌ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി പ്രഖ്യാപിച്ചു. കെഎസ്ആർടിസി ചെയർമാൻ എസ്.ആർ. ശ്രീനിവാസും സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും രാഷ്‌ട്രീയത്തിൽ മുന്നേറാൻ ശക്തമായ പിന്തുണ ആവശ്യമായി വരുന്നതായും അദ്ദേഹം പ്രതികരിച്ചു.

സ്ത്രീകൾക്ക് മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അഞ്ച് വനിതാ എംഎൽഎമാർ ഉണ്ടായിട്ടും ഒരാൾക്കും മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന് കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ ചൂണ്ടിക്കാട്ടി.

 

Share