ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ തഞ്ചാവൂർ പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി പോലീസിന് നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കാനും കോടതി ഉദയനിധിയോട് നിർദേശിച്ചു.

ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ മുഖ്യമന്ത്രി വിജയിയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, തമിഴ്‌നാട് സ്ത്രീകൾക്കെതിരായ പീഡന നിരോധന നിയമം, ഐടി ആക്ട് എന്നിവ ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്ന് രാവിലെ ചെന്നൈയിലെ നീലാങ്കരൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തര ഹർജി ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ഉച്ചയ്‌ക്ക് ശേഷം പരിഗണിച്ചു.

ഹർജിക്കിടെ, മുഖ്യമന്ത്രിയെയോ സിനിമാ മേഖലയിലെ ഏതെങ്കിലും വ്യക്തിയെയോ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും ഉദയനിധിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പ്രസംഗത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും, നിയമസഭാ സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടാണ് അറസ്റ്റ് നടത്തിയതെന്നും അദ്ദേഹം വാദിച്ചു.

തമിഴ്‌നാട് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ, ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് തീരുമാനം എന്നും കോടതിയെ അറിയിച്ചു.

സർക്കാരിന്റെ ഈ നിലപാട് രേഖപ്പെടുത്തിയ കോടതി, ഇന്ന് രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കണമെന്ന് പോലീസിന് നിർദേശം നൽകി. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായപ്പോൾ ഹാജരായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 3-ന് തഞ്ചാവൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗമാണ് കേസിന് ആധാരം.

Share