കോഴിക്കോട്: ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ പോയ 21കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ച് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ശക്തമാക്കി. യുവതി ഉൾപ്പെട്ട സംഘത്തിനായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവ് കഴിഞ്ഞ ജൂലൈ 24-ന് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയതായിരുന്നു. അവിടെ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേര് പറഞ്ഞെത്തിയ ആറംഗ സംഘമാണ് ഇയാളെ ബലമായി തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് യുവാവിനെ കേരളത്തിലെത്തിച്ച് പയമ്പ്ര ചായിത്താഴത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച ശേഷം ബലം പ്രയോഗിച്ച് നഗ്നഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ആ ചിത്രങ്ങൾ യുവാവിന്റെ മാതാവിന് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ, ബെംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേർ കോഴിക്കോട് സ്വദേശികളായ യുവാക്കളാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സൈബർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ചേവായൂർ പൊലീസ് അറിയിച്ചു.