ബെംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം നടത്തിയെന്ന പരാതിയിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാണ്ഡേശ്വർ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ തങ്ങളെ തടഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതെന്ന് ആദർശും ജസിനും പൊലീസിന് മൊഴി നൽകി. കോളേജിന് സമീപത്തെ ചായക്കടയിൽ എത്തിയപ്പോഴാണ് സീനിയർ വിദ്യാർത്ഥികൾ ഇവരെ തടഞ്ഞ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതെന്നാണ് പരാതി.
ആക്രമണത്തിനിടെ ആദർശിന്റെ തല ബലമായി പിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭയന്ന ജസിൻ സമീപത്തെ കടയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ധരിപ്പിച്ചിരിക്കുകയാണ്. ജസിനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്.
ലോജിസ്റ്റിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളായ ആറു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആരോപണവിധേയരായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും അറിയിച്ചു.















