ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രപ്പോസൽ ഫ്രാൻസ് ഇന്ത്യയ്‌ക്ക് സമർപ്പിച്ചു. ഇന്ത്യയിൽ തന്നെ ഭൂരിഭാഗം വിമാനങ്ങളും നിർമ്മിക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഈ കരാർ, രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
കരാറിൽ അസ്ത്ര (Astra) പോലുള്ള ഇന്ത്യൻ നിർമ്മിത മിസൈലുകളും ആയുധങ്ങളും റഫാലുമായി സംയോജിപ്പിക്കുന്നതും സ്വദേശിവത്കരണവും സംബന്ധിച്ച ഇന്ത്യയുടെ ആവശ്യങ്ങൾ വിശദമായി ഉൾപ്പെടുത്തും.
94 റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും
114 റഫാൽ വിമാനങ്ങളിൽ 94 എണ്ണം ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്നാണ് നിർദേശത്തിലുള്ള പ്രധാന വ്യവസ്ഥ. റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷൻ (Dassault Aviation), മിസൈൽ നിർമാതാക്കളായ MBDA, എൻജിൻ നിർമാതാക്കളായ സഫ്രാൻ (Safran), പ്രതിരോധ സാങ്കേതിക സ്ഥാപനമായ താലസ് (Thales) എന്നിവ പദ്ധതിയുടെ ഭാഗമാകും.
ഈ കരാറിലൂടെ ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ വ്യവസായ അവസരങ്ങൾ ടാറ്റ, ലാർസൻ ആൻഡ് ടൂബ്രോ (L&T) ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയ്‌ക്ക് 200-ലധികം റഫാൽ വിമാനങ്ങൾ
നിലവിൽ ഇന്ത്യൻ വ്യോമസേനയും നാവികസേനയും ചേർന്ന് 62 റഫാൽ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. പുതിയ 114 വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ രാജ്യത്തെ റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
ഇതിനുപുറമെ, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന 31 റഫാൽ-മറൈൻ വിമാനങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങളുടെ എണ്ണം 200 കടക്കും.
പഴക്കംചെന്ന മിഗ് യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിലും, തേജസ് മാർക്ക്-1എ, മാർക്ക്-2 പദ്ധതികളിലെ കാലതാമസവും പരിഗണിച്ചാണ് ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർധിപ്പിക്കാൻ ഈ കരാർ നിർണായകമാകുന്നത്. 2024-ൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് നടത്തിയ സമഗ്ര വിലയിരുത്തലിന് ശേഷമാണ് പദ്ധതിക്ക് വേഗം കൈവന്നത്. അഞ്ച് മാസം മുൻപ് പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (DAC) 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു.