‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡീഗഢ്: ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം സമ്മാനിച്ച ബോക്‌സര്‍ സാക്ഷി ചൗധരി, തന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി വഹിച്ച നിര്‍ണായക പങ്ക് വെളിപ്പെടുത്തി. സാമ്പത്തിക പിന്തുണ മാത്രമല്ല, മാനസികമായി ശക്തിപ്പെടുത്തിയ ഉപദേശങ്ങളും കോഹ്ലിയില്‍ നിന്ന് ലഭിച്ചിരുന്നുവെന്ന് സാക്ഷി പറഞ്ഞു.

ഹരിയാന സ്വദേശിനിയായ സാക്ഷിക്ക് വിരാട് കോഹ്ലി ഫൗണ്ടേഷനിലൂടെയാണ് സഹായം ലഭിച്ചിരുന്നത്. കോഹ്ലിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടത്തിലേക്കുള്ള യാത്ര കൂടുതല്‍ പ്രയാസകരമായേനെയെന്ന് താരം വ്യക്തമാക്കി. ‘വിജേന്ദര്‍ സിങ്ങിനെ കണ്ടാണ് ഞാന്‍ ബോക്‌സിംഗ് ആരംഭിച്ചത്. എന്നാല്‍ എന്റെ കരിയറിലെ നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോഹ്ലി നല്‍കിയ പിന്തുണ വളരെ വലുതാണ്. അദ്ദേഹം എന്റെ സ്‌പോണ്‍സറാണ്. സാമ്പത്തിക സഹായത്തിനപ്പുറം, ശാന്തമായി തുടരാനും അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കി റിങ്ങിലെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് അദ്ദേഹം എന്നെ നിരന്തരം പ്രചോദിപ്പിച്ചത്. അതിന് അദ്ദേഹത്തോട് ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു,’ സാക്ഷി പറഞ്ഞു.

2022 കോമണ്‍വെല്‍ത്ത് ഗെയിംസും 2023 ഏഷ്യന്‍ ഗെയിംസും പരിക്ക് കാരണം നഷ്ടമായതോടെ സാക്ഷിയുടെ കരിയര്‍ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് 54 കിലോ വിഭാഗത്തില്‍ നിന്ന് 51 കിലോ വിഭാഗത്തിലേക്ക് മാറാനുള്ള ധീരമായ തീരുമാനം എടുത്തു. ആ മാറ്റം തന്നെയാണ് കരിയറിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് വഴിതുറന്നത്. ഗ്ലാസ്ഗോയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഏകപക്ഷീയമായ 5-0 എന്ന സ്‌കോറിന് കീഴടക്കിയാണ് സാക്ഷി കോമണ്‍വെല്‍ത്ത് സ്വര്‍ണം സ്വന്തമാക്കിയത്. ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ അസാധാരണ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലിലെത്തിയ 10 താരങ്ങളും മെഡല്‍ ഉറപ്പിച്ചപ്പോള്‍, ഇന്ത്യയുടെ സമ്പാദ്യം 7 സ്വര്‍ണവും 3 വെള്ളിയും ആയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു സാക്ഷി ചൗധരിയുടെ സ്വര്‍ണ മെഡല്‍.

Share