യുപിഐ ഇടപാടുകള്‍ക്ക് ഇനി പണം നല്‍കണോ? ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോക്താക്കള്‍ അറിയേണ്ട നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസം. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നിലവിലുള്ളതുപോലെ സൗജന്യ സേവനം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ചില വ്യാപാരി ഇടപാടുകള്‍ക്ക് ഭാവിയില്‍ ചെറിയ നിരക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയും ധനമന്ത്രാലയം നല്‍കി.

വ്യക്തികള്‍ തമ്മിലുള്ള P2P (Person-to-Person) ഇടപാടുകള്‍ക്ക് യാതൊരു ഫീസും ഈടാക്കില്ല. സാധാരണയായി ആളുകള്‍ തമ്മില്‍ നടത്തുന്ന പണമിടപാടുകള്‍ സൗജന്യമായി തന്നെ തുടരും. അതേസമയം, ചില വ്യാപാരി ഇടപാടുകള്‍ക്ക് (P2M) നാമമാത്രമായ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഈ നിരക്ക് ബാധകമാകില്ല.

ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ MDR ഏര്‍പ്പെടുത്താന്‍ സാധ്യത. നിരക്ക് നാമമാത്രമായിരിക്കുമെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ നിലവിലുള്ള MDR-നേക്കാള്‍ വളരെ കുറവായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതായത്, ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവ വഴി സാധാരണ വ്യക്തികള്‍ നടത്തുന്ന യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് വരില്ല. എന്നാല്‍ വലിയ തോതിലുള്ള ചില വ്യാപാരി ഇടപാടുകളില്‍ മാത്രം ഭാവിയില്‍ ചെറിയ നിരക്ക് വന്നേക്കാം. യുപിഐ ഇടപാടുകള്‍ക്ക് MDR ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടായാലും അത് എല്ലാ ഇടപാടുകള്‍ക്കും ഒരുപോലെ ബാധകമാകില്ലെന്നും പരിധി അടിസ്ഥാനമാക്കിയാകും നിരക്ക് നിശ്ചയിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Share